എയർ ഇന്ത്യയുടെ നഷ്ടം 15,000 കോടിയിലേക്ക്
മുംബൈ എയര്‍ ഇന്ത്യ ഈ സാമ്പത്തിക വര്‍ഷത്തില്‍ 15,000 കോടി രൂപയുടെ റെക്കോര്‍ഡ് നഷ്ടം രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. അഹമ്മദാബാദിൽ കഴിഞ്ഞ ജൂണിലുണ്ടായ ഡ്രീലൈനർ വിമാനാപകടമാണ് എയർ ഇന്ത്യയുടെ സാമ്പത്തിക തകർച്ചയ്ക്ക് പ്രധാന കാരണമായത്. 240-ലധികം പേർക്ക് ജീവൻ നഷ്ടമായി. കമ്പനി പ്രവർത്തന ലാഭത്തിലേക്കെത്തുന്നതിനിടെയായിരുന്നു അപകടം. വിമാനദുരന്തവും ഭൗമ-രാഷ്ട്രീയ സംഘർഷങ്ങളും ഇന്ത്യ-പാക് യുദ്ധത്തെത്തുടര്‍ന്ന് വ്യോമപാത അടച്ചതുമെല്ലാം എയര്‍ ഇന്ത്യയെ വലിയതോതില്‍ ബാധിച്ചു. ടാറ്റ ഗ്രൂപ്പും സിംഗപ്പുര്‍ എയര്‍ലൈന്‍സും ചേര്‍ന്ന് എയര്‍ ഇന്ത്യയെ ഏറ്റെടുത്തശേഷമുള്ള ഏറ്റവും വലിയ നഷ്ടക്കണക്കാകുമിത്.
അതേസമയം നിലവിലെ സിഇഒ ക്യാമ്പ്‌ബെൽ വിൽസണ് പകരം പുതിയൊരാളെ കണ്ടെത്താനുള്ള ശ്രമം ടാറ്റ ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്. വിമാനാപകടത്തിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നതോടെ ഇതിൽ തീരുമാനമുണ്ടാകും. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ മൂന്നാംവര്‍ഷത്തില്‍ മാത്രമേ കമ്പനി ലാഭത്തിലെത്തുകയുള്ളൂവെന്നാണ് മാനേജ്മെന്റിന്റെ കണക്കുകൂട്ടല്‍. ഇതുസംബന്ധിച്ച് മാനേജ്മെന്റ് സമര്‍പ്പിച്ച അഞ്ചു വര്‍ഷ പ്ലാന്‍ ഡയറക്ടര്‍ ബോര്‍ഡ് മടക്കിയിട്ടുണ്ട്. കൂടുതല്‍ വേഗത്തില്‍ ലാഭത്തിലെത്താനുള്ള പദ്ധതികള്‍ ആവിഷ്കരിക്കാന്‍ മാനേജ്മെന്റിന് നിര്‍ദേശം നൽകുകയും ചെയ്തു.