ന്യൂഡൽഹി അദാനി ഗ്രൂപ്പ് വിമാന നിർമാണത്തിലേക്ക്. വാണിജ്യ ആഭ്യന്തര സർവീസുകൾ നടത്തുന്നതിനായുള്ള ചെറിയ വിമാനങ്ങളാണ് അദാനി നിർമിക്കുക. ബ്രസീൽ വിമാന കമ്പനിയായ എംബ്രയറുമായി അദാനി കരാർ ഒപ്പിട്ടതായാണ് റിപ്പോർട്ടുകൾ. 70 മുതൽ 146 വരെ യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയുന്ന ഹ്രസ്വ-മീഡിയം ദൂര യാത്രകൾക്ക് ഉപയുക്തമാകുന്ന തരം വിമാനങ്ങളായിരിക്കും അദാനി നിർമിക്കുക. ഇതോടെ വാണിജ്യ എയർ ക്രാഫ്റ്റുകളുള്ള രാജ്യങ്ങളുടെ നിരയിലേക്ക് ഇന്ത്യ മാറും. ഈ മാസം അവസാനത്തോടെ ഹൈദരാബാദില്‍ നടക്കുന്ന എയർ ഷോയിൽ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും. പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങളും അറിവായിട്ടില്ല ഏവിയേഷൻ മേഖലയിൽ മെയ്ക്-ഇൻ-ഇന്ത്യ പ്രോഗ്രാമിന് കരുത്തു പകരുന്നതാണ് അദാനിയുടെ നീക്കം. എന്നാൽ ഈ കരാറുമായി ബന്ധപ്പെട്ട നിർമാണ കേന്ദ്രം, നിക്ഷേപത്തുക, എപ്പോൾ മുതലാണ് വിമാനങ്ങൾ പ്രവർത്തന സജ്ജമാവുക തുടങ്ങിയ വിവരങ്ങൾ ഇതു വരെ ലഭ്യമായിട്ടില്ല. പദ്ധതി സംബന്ധിച്ച് അദാനിയും എംബ്രയറും പ്രതികരിച്ചിട്ടില്ല. ഇന്ത്യയിൽ വിമാന നിർമാണം തുടങ്ങാൻ ആഗോള കമ്പനികളെ കേന്ദ്ര സർക്കാർ ക്ഷണിച്ചതിന് പിന്നാലെയാണ് എംബ്രയർ അദാനി കാരാർ. ഇന്ത്യയിൽ നിർമിച്ച വിമാനങ്ങൾ വാങ്ങുന്നവർക്ക് ഇളവുകൾ നൽകാൻ സർക്കാർ ആലോചിക്കുന്നുണ്ട്. അദാനിയുടെ പദ്ധതി വിജയം കണ്ടാൽ ലോകത്തെ ഒന്നാംനിര കമ്പനികളായ എയർബസും ബോയിങ്ങും ഇന്ത്യയിലെത്തെത്തുമെന്നാണ് പ്രതീക്ഷിക്കാം. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യൻ വ്യോമയാന മേഖലയിൽ ഒരുലക്ഷം കോടി രൂപ നിക്ഷേപിയ്ക്കാനാണ് അദാനി ഗ്രൂപ്പിന്റെ പദ്ധതി. അടുത്ത ഘട്ടത്തിൽ സർക്കാർ സ്വകാര്യവൽക്കരിക്കുന്ന വിമാനത്താവളങ്ങൾ ഏറ്റെടുക്കാനും പദ്ധതിയുണ്ട്.