pahalgham; രാജ്യത്തെ നടുക്കി പഹൽഗാം ഭീകരാക്രമണം; ടൂറിസത്തിനും കനത്ത തിരിച്ചടി

pahalgham; രാജ്യത്തെ ഒന്നടങ്കം നടുക്കിയ പഹൽഗാം ഭീകരാക്രമണം രാഷ്ട്രീയ അരക്ഷിതാവസ്ഥക്കൊപ്പം ടൂറിസം മേഖലയിലും കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ആശങ്ക. ഇന്ത്യയിലെ സ്വിറ്റർലാൻഡ് എന്നറിയപ്പെടുന്ന കശ്മീരിലെ പഹൽഗാമിൽ ഭീകരർ ലക്ഷ്യമിട്ടത് ടൂറിസ്റ്റുകളെയാണ്. ഒരു മലയാളിയും രണ്ട് വിദേശികളും ഉൾപ്പടെ 27 പേരാണ് ഭീകരർ കൊലപ്പെടുത്തിയത്. നിലവിൽ കേരളമുൾപ്പടെ നിരവധി സംസ്ഥാനങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളാണ് ഇപ്പോൾ കശ്മീരിൽ ഉള്ളത്. അവധിക്കാലമായതിനാൽ ഏപ്രിൽ, മെയ് മാസങ്ങളിൽ നിരവധി സംഘങ്ങളാണ് കശ്മീർ യാത്രക്ക് ഒരുങ്ങിയിരിക്കുന്നത്. ഇത് എല്ലാം അനിശ്ചിതത്വത്തിലാണ്. ഭീകരാക്രമണം ഇന്ത്യൻ ഓഹരി വിപണിയിലും തിരിച്ചടിയുണ്ടാക്കുമെന്ന് നിക്ഷേപകരിൽ ആശങ്കയുണ്ട്. ജമ്മു ആൻഡ് കശ്മീർ ബാങ്കിന്റെ ഓഹരികൾ ഇന്ന് വ്യാപാരം തുടങ്ങിയപ്പോൾ തന്നെ 6 ശതമാനത്തിലേറെ ഇടിഞ്ഞു. ഭീകരാക്രമണത്തെത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി സന്ദർശനം വെട്ടിച്ചുരുക്കി ഡൽഹിയിൽ തിരിച്ചെത്തി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പടെയുള്ള ലോക നേതാക്കൾ കശ്മീരിലെ ഭീകരാക്രമണത്തെ അപലപിച്ചു. കശ്മീരിൽ കുടങ്ങിയ ടൂറിസ്റ്റുകളെ കൊണ്ടുവരാൻ എയർ ഇന്ത്യയും ഇൻഡിഗോ എയറും അധിക വിമാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം 2.3 കോടി സന്ദർശകരാണ് കശ്മീരിൽ എത്തിയത്. കേന്ദ്ര സർക്കാരിന്റെ ഇടപെടുലുകൾക്കും കൊവിഡ് ലോക്ഡൗണിനും ശേഷം സന്ദർശകരുടെ എണ്ണം വലിയ തോതിൽ വർധിച്ചു വരുന്നതിനിടെയാണ് എല്ലാം അട്ടിമറിച്ചുള്ള ഭീകരാക്രമണം നടത്തിയത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി സംസ്ഥാന സർക്കാർ ടൂറിസം വികസനത്തിനായി പല പദ്ധതികളും നടപ്പാക്കി വരികയാണ്. വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട മെഗാ ഈവന്റുകൾക്കും അടുത്ത കാലത്ത് കശ്മീർ വേദിയായിരുന്നു.