കേരളത്തെ നിക്ഷേപക സ്വർഗമാക്കുക ലക്ഷ്യം: മന്ത്രി പി രാജീവ്

കേരളത്തെ നിക്ഷേപക സ്വർഗമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നു വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി പി രാജീവ് ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ആധ്യക്ഷം വഹിച്ചു പറഞ്ഞു. രാഷ്ട്രീയ ഭേദമന്യേ നാടിൻ്റെ വികസനത്തിനായി നിക്ഷേപം ആകർഷിക്കാനും അതു വഴി വ്യവസായ വികസനക്കുതിപ്പിലേക്ക് എത്തുന്നതിന് ഒന്നിച്ചു നിൽക്കണം. പ്രകൃതി, ജനങ്ങൾ, വ്യവസായം എന്നതാണ് കേരളത്തിൻ്റെ വ്യവസായനയം. എംഎസ്എംഇകളുടെ കാര്യത്തിൽ കേരളം മാതൃകയാണ്. വ്യവസായ സൗഹൃദ നയമാണ് കേരളത്തിൻ്റേത്. ഉയർന്ന ജീവിത നിലവാരമാണ് കേരളത്തിലുള്ളത്. നാലിലൊന്ന് പേർക്ക് കാറുണ്ട്. രാജ്യത്ത് ഏറ്റവുമധികം വൈദ്യുത വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതും കേരളത്തിലാണ്. ഇൻ്റർനെറ്റ് കണക്ഷൻ അടിസ്ഥാനമാക്കി മാറ്റിയ ലോകത്തിലെ തന്നെ ആദ്യ സ്ഥലമാണ് കേരളം. 87 ശതമാനമാണ് കേരളത്തിൻ്റെ ഇൻ്റർനെറ്റ് ലഭ്യത. മൊബൈൽ ഉപയോഗത്തിൽ ഇത് 124 ശതമാനമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് നിക്ഷേപക രംഗത്തെ നാഴികകല്ലാകുമെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രീയ വ്യത്യാസമില്ലാത്ത സഹകരണത്തിലൂടെ കേരളത്തിലേക്ക് നിക്ഷപം ആകർഷിച്ച് യുവതലമുറയ്ക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.. ഉത്തരവാദിത്വ നിക്ഷേപം, ഉത്തരവാദിത്വ വ്യവസായം എന്നതിലാണ് കേരളത്തിൻ്റെ ഊന്നൽ എന്നും അദ്ദേഹം പറഞ്ഞു. സ്റ്റാർട്ടപ്പുകൾക്ക് ഏറ്റവും മികച്ചതും ഏഷ്യയിലെ ഏറ്റവും ചെലവ് കുറഞ്ഞതുമായ ആവാസ വ്യവസ്ഥയുള്ള സംസ്ഥാനം കേരളമാണ് മൂന്ന് വർഷം കൊണ്ട് മൂന്നര ലക്ഷം സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ കേരളത്തിൽ ആരംഭിക്കാനായത് മികച്ച നേട്ടമായി പ്രധാന മന്ത്രി തന്നെ സാക്ഷ്യപ്പെടുത്തിയെന്നും മന്ത്രി പി രാജീവ് പറഞ്ഞു.