KFC; കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ്റെ വാർഷിക അറ്റദായം 98.16 കോടി രൂപ, ചരിത്രത്തിലെ മികച്ച പ്രകടനം

KFC; സംസ്ഥാന ധനകാര്യവകുപ്പിന് കീഴിലുള്ള കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്സി) 2025 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ റെക്കോർഡ് പ്രകടനം രേഖപ്പെടുത്തി. 98.16 കോടി രൂപയുടെ അറ്റാദായം നേടിയ കെഎഫ്സി, മുൻവർഷത്തേക്കാൾ 32.56% വർദ്ധനവോടെ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം കൈവരിച്ചു. കോർപ്പറേഷന്റെ വായ്പാ ആസ്‌തി ആദ്യമായി 8,000 കോടി രൂപ കടന്ന് 8011.99 കോടി രൂപയിലെത്തി. കഴിഞ്ഞ നാലുവർഷ കാലയളവിൽ കോർപറേഷന്റെ അറ്റാദായത്തിൽ ഏകദേശം 14 മടങ്ങ് (1392 ശതമാനം) വർധനവാണുണ്ടായിരിക്കുന്നത്. ഇതോടൊപ്പം, മൊത്ത ആസ്തി 1328.83 കോടി രൂപയായി വർദ്ധിച്ചത് കെ എഫ് സിയുടെ ശക്തമായ സാമ്പത്തികവളർച്ചയുടെ സൂചകമാണ്. 2024–25 സാമ്പത്തിക വർഷത്തിൽ സർക്കാർ 200 കോടി രൂപയുടെ ഓഹരി മൂലധനം നിക്ഷേപിച്ചത് കെഎഫ്സിയുടെ മൂലധന പര്യാപ്തതാ അനുപാതം (CRAR) 28.26% ആയി വർധിക്കാൻ സഹായകമായി. ഇത് എൻ.ബി.എഫ്.സികൾക്ക് റിസർവ് ബാങ്ക് നിഷ്കർഷിക്കുന്ന കുറഞ്ഞ നിരക്കായ 15% നെക്കാൾ വളരെ കൂടുതലാണ്. കൂടാതെ, മൊത്തം നിഷ്ക്രിയ ആസ്തി (Gross NPA) 2.67% ആയും (2.88% ആയിരുന്നത്) അറ്റ നിഷ്ക്രിയ ആസ്തി (Net NPA) 0.61% ആയും (0.68% ആയിരുന്നത്) കുറച്ച് ആസ്തി ഗുണമേന്മയിലും കെ എഫ് സി ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്.
ഈ കഴിഞ്ഞ സാമ്പത്തികവർഷത്തിൽ, എം.എസ്.എം.ഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും മറ്റ് മേഖലകൾക്കുമായി 4002.57 കോടി രൂപയുടെ വായ്പകളാണ് കെ.എഫ്.സി അനുവദിച്ചത്. ആകെ വായ്പാ വിതരണം 3918.40 കോടി രൂപയും ആകെ വായ്പാ തിരിച്ചടവ് 3980.76 കോടി രൂപയുമാണ്. സംസ്ഥാനത്തെ പൊതുമേഖലാസ്ഥാപനങ്ങൾ ലാഭകരമായി പ്രവർത്തിപ്പിക്കുക എന്നത് സർക്കാരിൻറെ നയമാണെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേരളാ ഫിനാൻഷ്യൽ കോർപറേഷനിലെ ഇതുവരെയുള്ള സർക്കാർ മൂലധനം 920 കോടി രൂപയാണ്. അതിൽ 500 കോടി രൂപയും നിക്ഷേപിച്ചത് ഈ സർക്കാരിൻ്റെ കാലത്താണ്. സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് 5 ശതമാനം മുതലുള്ള പലിശനിരക്കിൽ വായ്പകൾ നൽകുന്ന ഒരു പൊതുമേഖലാധനകാര്യസ്ഥാപനം പുരോഗതിയുടെ പാതയിലാകുന്നത് സംസ്ഥാനത്തെ വ്യവസായമേഖലയുടെയും ധനസ്ഥിതിയുടെയും പുരോഗതി കൂടിയാണ് സൂചിപ്പിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.