Air India; നവീകരണ പാതയിൽ എയർ ഇന്ത്യ

Air India; എയർഇന്ത്യ വിമാനങ്ങളുടെ മുഖച്ഛായ മാറ്റിക്കൊണ്ടിരിക്കുകയാണ്. ടാറ്റ ഏറ്റെടുത്ത ശേഷമാണ് എയർ ഇന്ത്യ വിമാനങ്ങളുടെ മുഖം മിനുക്കൽ ആരംഭിച്ചത്. എയർ ഇന്ത്യക്ക പുതിയ നിറവും, ലോഗോയും കൊണ്ടുവരിക മാത്രമല്ല ഇപ്പോൾ വിമാനങ്ങളുടെ അകത്തളങ്ങളും പരിഷ്കരിക്കുകയാണ് ടാറ്റ. ഇതുവരെ 50% ത്തിലധികം വിമാനങ്ങളിലെ ക്യാബിൻ ഇൻറീരിയറുകൾ ഇത്തരത്തിൽ പരിഷ്കരിച്ചെന്ന് ടാറ്റ അറിയിച്ചു. 400 ദശലക്ഷം ഡോളറിൻറെ നവീകരണ പരിപാടിയുടെ ഭാഗമായാണ് ഈ മുഖം മിനുക്കൽ. പുതിയ പരവതാനികൾ, കർട്ടനുകൾ, ടൊയ്ലറ്റുകൾ, പുതുക്കിയ എയർ ഇന്ത്യ ബ്രാൻഡിംഗിൽ പുതിയ പെയിൻറ് എന്നിവയാണ് നവീകരണങ്ങളിൽ പ്രധാനം. പുതിയ സീറ്റുകൾ സ്ഥാപിക്കൽ, ബിസിനസ് ക്ലാസ് ഏർപ്പെടുത്തൽ, ഇന്ത്യയിലെ ആദ്യത്തെ പ്രീമിയം ഇക്കണോമി ക്ലാസ്, മെച്ചപ്പെടുത്തിയ ഇക്കണോമി ക്ലാസ് എന്നിവയാണ് വിമാനങ്ങളിലെ അകത്തളങ്ങളിലെ മറ്റ് മാറ്റങ്ങൾ. ടാറ്റ ഗ്രൂപ്പിൻറെ ഉടമസ്ഥതയിലുള്ള എയർലൈനിൽ അടുത്ത അഞ്ച് വർഷം കൊണ്ട് നടപ്പാക്കേണ്ട പരിവർത്തനങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. അകത്തളങ്ങളിലെ ഈ നവീകരണം ഈ പരിവർത്തന പദ്ധതിയിൽ പ്രധാനമാണ്. വിമാനങ്ങളുടെ നവീകരണത്തെ എയർലൈനിൻറെ ‘ഒന്നാം മുൻഗണന’ എന്നാണ് എയർ ഇന്ത്യ സിഇഒയും എംഡിയുമായ കാംബെൽ വിൽസൺ വിശേഷിപ്പിക്കുന്നത്. ബോയിംഗ് 777 ഉം 787 ഉം ഉൾപ്പെടെ എല്ലാ ലെഗസി വൈഡ്-ബോഡി വിമാനങ്ങളും 2027 ൻറെ ആരംഭം അല്ലെങ്കിൽ മധ്യത്തോടെ പൂർണ്ണമായും നവീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ഈ വർഷം മൂന്നാം പാദത്തോടെ എയർ ഇന്ത്യ തങ്ങളുടെ 27 എ320 നിയോ വിമാനങ്ങളും നവീകരിക്കുന്നത് പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യത്തെ നവീകരിച്ച എ320 നിയോ ഇതിനകം സർവീസ് ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ വർഷം വിസ്താര കൂടി ലയിച്ചതോടെ ആ വിമാനങ്ങളുടെ പുനർനിർമ്മാണവും പുതുക്കിപ്പണിയലും പുരോഗമിക്കുകയാണ്. ഇതിന് 18 മാസം കൂടി എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.