സ്റ്റാർബക്സ് ഇന്ത്യ വിടുമോ?

പ്രമുഖ യുഎസ് ബ്രാൻഡായ സ്റ്റാർബക്സ് ഇന്ത്യ വിടുമെന്ന് സൂചന. അംബാനിയുടെ റിലയൻസും ചായക്കടയിൽ താത്പര്യം കാണിച്ചു വരുന്ന വേളയിൽ ലോക പ്രശസ്ത ബ്രാൻഡായ സ്റ്റാർബക്സ് ഇന്ത്യയെ ഉപേക്ഷിക്കാനുള്ള നീക്കം വ്യാപാര മേഖലയിലും ചർച്ചയാണ്. വില കൂടിയാലും സ്റ്റാർബക്സിന്റെ സ്റ്റാറ്റസ് രാജ്യത്തെ യുവതയുടെ വികാരമായിരുന്നു. ഐടി, ടെക് ലോകത്ത് സ്റ്റാർബക്സിനുള്ള പ്രചാരം ചില്ലറയല്ല. ലോകത്തെ തന്നെ ഏറ്റവും പ്രശസ്തമായ കഫേ ശൃംഖലകളിൽ ഒന്നാണ് സ്റ്റാർബക്സ്. ഇന്ത്യയിൽ ടാറ്റ ഗ്രൂപ്പിന്റെ എഫ് എം സി ജി കമ്പനിയായ ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡുമായി സഹകരിച്ചാണ് ബ്രാൻഡ് പ്രവർത്തിച്ചു വരുന്നത്. ടാറ്റ- സ്റ്റാർബക്സ് കൂട്ടായ്മ ഒരു 50:50 സംയുക്ത സംരംഭമാണ്. സ്റ്റാർബക്സ് എന്ന ബ്രാൻഡിൽ ഇന്ത്യയിൽ കഫേ ശൃംഖല നടത്തുന്ന യുഎസ് ആസ്ഥാനമായുള്ള സ്റ്റാർബക്സ് കോർപ്പറേഷൻ ഇന്ത്യൻ വിപണി ഉപേക്ഷിക്കാൻ ഒരുങ്ങുന്നുവെന്നാണ് അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ ഇത്തരം റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് ടാറ്റ വ്യക്തമാക്കുന്നു.
ഉയർന്ന പ്രവർത്തനച്ചെലവ്, വർധിച്ചുവരുന്ന നഷ്ടം, വിപണികളിൽ സുലഭമായ വിലകുറഞ്ഞ പ്രാദേശിക ബദലുകളുടെ ലഭ്യത എന്നിവയാണ് ഈ ആശങ്കയ്ക്കു കാരണം. അമേരിക്കൻ കമ്പനിയെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതും ഇതെല്ലാം തന്നെ. അടുത്തിടെ മുകേഷ് അംബാനിയുടെ റിലയൻസും 2 ആഗോള കോഫി ബ്രാൻഡുകളുമായി സഹകരിച്ച് ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. പ്രെറ്റ് എ മാംഗ്നർ, ലണ്ടൻ ബ്രാൻഡായ ഇ എൽ & എൻ കഫേ എന്നിവയാണിവ. കഫേ കോഫീ ഡേയ്ക്ക് രാജ്യത്ത് സ്വീകാര്യത വർധിച്ചുവരുന്നു. ഇതിനു കാരണം കുറഞ്ഞ വിലയും, ഉയർന്ന ഗുണനിലവാരവും തന്നെ. 2012 ഒക്ടോബറിലാണ് ടാറ്റയുമായി ചേർന്ന് സ്റ്റാർബക്സ് ഇന്ത്യയിൽ എത്തിയത്. ഇന്ത്യയിലെ ആദ്യത്തെ സ്റ്റാർബക്സ് സ്റ്റോർ മുംബൈയിലെ എൽഫിൻസ്റ്റൺ ബിൽഡിംഗിലാണ് ആരംഭിച്ചത്. തുടർന്ന് ശൃംഖല അതിവേഗം വളർന്നു പന്തലിച്ചു. ഇതിനു കാരണം ഹോളിവുഡ് സിനിമകളിലും മറ്റും സ്റ്റാർബക്സിനു ലഭിച്ച സ്വീകാര്യത കൂടിയായിരുന്നു.
ഇക്കഴിഞ്ഞ സെപ്റ്റംബർ പ്രകാരം 70 നഗരങ്ങളിലായി 457 സ്റ്റോറുകൾ സ്റ്റാർബക്സിനുണ്ട്. 2028 സാമ്പത്തിക വർഷത്തോടെ സ്റ്റോറുകളുടെ എണ്ണം 1,000 ആക്കാൻ കമ്പനി ലക്ഷ്യമിട്ടിരുന്നു. ഇതിനിടെയാണ് പുതിയ ആശങ്ക പടർന്നിരിക്കുന്നത്. 2024 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ പ്രവർത്തന വരുമാനം 12 ശതമാനം ഉയർന്ന് 1,218.06 കോടി രൂപയായി. എന്നാൽ വിപുലീകരണ നടപടികൾ കാരണം ഈ കാലയളവിലെ നഷ്ടം 79.97 കോടിയായി. 2023 സാമ്പത്തിക വർഷം നഷ്ടം 24.97 കോടിയായിരുന്നു.