Kudumbashree; പലതുള്ളി പെരുവള്ളം; കോടികളുടെ നിക്ഷേപവുമായി കുടുംബശ്രീ

Kudumbashree; സംസ്ഥാനത്തെ കുടുബശ്രീ അയൽക്കൂട്ട അംഗങ്ങൾ ഒൻപതുവർഷം കൊണ്ട് സമ്പാദിച്ച് വിവിധ ബാങ്കുകളിൽ നിക്ഷേപിച്ചത് 7,076.06 കോടി രൂപ. ആഴ്ചതോറും നൽകുന്ന ചെറിയ തുകയാണ് ഇത്ര വലിയ സമ്പാദ്യമായി മാറിയത്. ആഴ്ച സമ്പാദ്യത്തിലൂടെ ഏഷ്യയിൽ തന്നെ ഏറ്റവും കൂടുതൽ നിക്ഷേപം കൈവരിക്കുന്ന സ്ത്രീക്കൂട്ടായ്മയെന്ന ഖ്യാതിയും കുടുംബശ്രീ ഇതിലൂടെ നേടി. സാധാരണക്കാരായ സ്ത്രീകളുടെ സമ്പാദ്യ ശീലം പ്രോത്സാഹിപ്പിക്കാനും വ്യക്തിഗത ആവശ്യങ്ങൾ നിറവേറ്റാനും 1998 മുതൽ കുടുംബശ്രീ നടപ്പാക്കുന്ന മൈക്രോഫിനാൻസ് പദ്ധതിയുടെ ഭാഗമായാണ് സമ്പാദ്യ പദ്ധതി തുടങ്ങിയത്. ഇതുവരെയുള്ള മൊത്തം നിക്ഷേപം 9,369 കോടി രൂപ വരുമെങ്കിലും ഒൻപതു വർഷത്തിനിടെയാണ് വൻ കുതിപ്പുണ്ടായത്. തുടക്കത്തിൽ ചുരുക്കം ചില ജില്ലകളിലായിരുന്നു അയൽക്കൂട്ടങ്ങളുടെ പ്രവർത്തനം. 2008ഓടെ അത് സംസ്ഥാനമെങ്ങും വ്യാപിപ്പിച്ചു. ഇപ്പോൾ 3.17 ലക്ഷം അയൽക്കൂട്ടങ്ങളുണ്ട്. 48 ലക്ഷത്തോളം അംഗങ്ങളും. ആദ്യഘട്ടത്തിൽ ഓരോ അംഗവും കുറഞ്ഞത് പത്തുരൂപ വീതമാണ് ആഴ്ചതോറും നിക്ഷേപിച്ചത്. ഘട്ടംഘട്ടമായി തുക കൂട്ടി. സാമ്പത്തികശേഷിക്കനുസരിച്ചാണ് ഇപ്പോൾ നിക്ഷേപത്തുക നിശ്ചയിക്കുന്നത്. കിട്ടുന്ന തുക ഓരോ ആഴ്ചയും ബാങ്ക് നിക്ഷേപമാക്കും. കൂടാതെ, 2024-25 കാലയളവിൽ കുടുംബശ്രീ നടത്തിയ സുസ്ഥിര ത്രിഫ്റ്റ് ആൻഡ് ക്രെഡിറ്റ് കാംപെയ്‌നിലൂടെ അയൽക്കൂട്ട അംഗങ്ങളുടെ ശരാശരി പ്രതിവാര സമ്പാദ്യം ഗണ്യമായി വർദ്ധിച്ചു.