Bright Business Kerala

IT Department; ഒരു കോടി രൂപയിൽ കൂടുതൽ വാർഷിക വരുമാനമുള്ളവരിൽ പലരും വരുമാനം മുഴുവൻ ആദായ നികുതി റിട്ടേണുകളിൽ കാണിക്കുന്നില്ല. ഇവരുടെ ചെലവഴിക്കൽ ഉൾപ്പെടെയുള്ള വിവരങ്ങൾ ആദായ നികുതി വകുപ്പ് പരിശോധിച്ച് വരികയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. ഒരു കോടി രൂപയ്ക്ക് മുകളിൽ വാർഷിക വരുമാനമുളളവർ ഏഴ് ലക്ഷത്തിൽ കൂടുതലുണ്ട്. നിലവിൽ നാല് ലക്ഷത്തോളം പേരാണ് ഒരു കോടി രൂപയുടെ വരുമാനം കാണിച്ച് ആദായ നികുതി റിട്ടേൺ നൽകുന്നത്. 2022-23 സാമ്പത്തിക വർഷത്തിൽ 7.97 കോടി റിട്ടേണുകളാണ് ഫയൽ ചെയ്തത്. ഇതിൽ 3.50 ലക്ഷവും ഒരു കോടി രൂപയ്ക്ക് മുകളിൽ വരുമാനമുള്ളവരുടേതാണ്. അതേസമയം, ചെലവുകൾ നിരീക്ഷിച്ചാൽ അതിന് അനുസരിച്ചുള്ള വരുമാനം റിട്ടേണിൽ കാണിക്കുന്നില്ലെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ. ഇവരുടെ ഉയർന്ന മൂല്യമുള്ള ഇടപാടുകൾ, ടിസിഎസ്, ടിഡിഎസ് എന്നിവയും പരിശോധിച്ചുവരികയാണ്. വിദേശത്തേയ്ക്ക് പണമയക്കുന്നതും ജിഎസ്ടി കണക്കുകളും നിരീക്ഷിക്കുന്നുണ്ടെന്ന് ആദായ നികുതി വകുപ്പുമായി ബന്ധപ്പെട്ടവർ പറയുന്നു. കൂടുതൽ പേരെ നികുതി വലയിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായി സൂക്ഷ്മ പരിശോധന കർശനമാക്കാനാണ് ഐടി വകുപ്പിന്റെ നീക്കം. പത്ത് ലക്ഷത്തിന് മുകളിൽ വിലയുള്ള ആഢംബര വസ്തുക്കൾ വാങ്ങുന്നവരിൽനിന്ന് നിലവിൽ ടിസിഎസ് ഈടാക്കുന്നുണ്ട്. വില കൂടിയ വാച്ചുകൾ, സൺഗ്ലാസുകൾ, ഹാൻഡ് ബാഗുകൾ, ഷൂസുകൾ, ഹോം തിയേറ്റർ സിസ്റ്റം തുടങ്ങിയവ വാങ്ങുമ്പോൾ തന്നെ ഉറവിടത്തിൽനിന്ന് നികുതി(ടിസിഎസ്)ഈടാക്കുന്നുണ്ട്. ബാങ്കുകൾ ഉൾപ്പടെയുള്ള ധനകാര്യ-നിക്ഷേപ സ്ഥാപനങ്ങളിൽനിന്ന് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. മറ്റ് രാജ്യങ്ങളുമായി വിവരങ്ങൾ കൈമാറുന്ന സംവിധാനം വഴി വൻകിട ഇടപാട് വിവരങ്ങൾ കണ്ടെത്താൻ ആദായ നികുതി വകുപ്പിന് കഴിയും. എഐ സംവിധാനത്തിലൂടെ നൽകിയ റിട്ടേണുമായി താരതമ്യം ചെയ്താകും വെട്ടിപ്പുകൾ കണ്ടെത്തുക. ഐടിആറിൽ കാണിച്ചതിനേക്കാൾ കൂടുതൽ വരുമാനമുള്ളവരെ കണ്ടെത്തുകയാണ് ലക്ഷ്യം. വ്യാജ ബില്ലുകൾ ഉണ്ടാക്കിയും ചെലവുകൾ പെരുപ്പിച്ച് കാണിച്ചും വ്യാപാരികൾ ലാഭം കുറച്ച് കാണിക്കാറുണ്ട്. നികുതി ഇളവിനായി വ്യാജ കഴിവുകൾ ഉൾപ്പെടുത്തി റിട്ടേൺ നൽകുന്നത് വ്യാപകമാണെന്നും ആദായ നികുതി വകുപ്പുമായി ബന്ധപ്പെട്ടവർ പറയുന്നു. നേരിട്ട് പണമിടപാടുകൾ നടക്കുന്ന റിയൽ എസ്റ്റേറ്റ്, ചെറികിട വ്യാപാരം എന്നീ മേഖലകളിലേക്കുകൂടി നീരീക്ഷണം വ്യാപിപ്പിക്കാനാണ് ആദായ നികുതി വകുപ്പിന്റെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *