പ്രാരംഭ ഓഹരി വിൽപ്പനയിൽ(ഐ.പി.ഒ) ചരിത്രം തിരുത്താൻ ഒരുങ്ങി റിലയൻസ് ഇൻഡസ്ട്രീസിന്റെ ജിയോ. 35,000 മുതല്‍ 40000 കോടി രൂപ വരെ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ജിയോ പ്ളാറ്റ്‌ഫോംസ് കഴിഞ്ഞ ദിവസം പ്രാരംഭ ഓഹരി വിൽപ്പനയ്ക്കായി റെഡ് ഹെറിംഗ്‌സ് പ്രോസ്‌പെക്‌ടസ് വിപണി നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയിൽ(സെബി) സമർപ്പിച്ചിരുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യ നിർമ്മിതിയായി ജിയോയുടെ ഓഹരി വിൽപ്പന മാറുമെന്നാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി കമ്പനിയുടെ 49ാമത് വാർഷിക പൊതുയോഗത്തിൽ വ്യക്തമാക്കിയത്. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് നല്‍കിയ ഔദ്യോഗിക വിവരമനുസരിച്ച് 10 രൂപ മുഖവിലയുള്ള 27 കോടി പുതിയ ഓഹരികള്‍ ജിയോ വിപണിയില്‍ ഇറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ലിസ്റ്റ് ചെയ്യുന്നതോടെ കമ്പനിയുടെ വിപണി മൂല്യം 11-12 ലക്ഷം കോടി രൂപ വരെയാകുമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.