Apple iPhone; ഐഫോണിന് വില കൂട്ടാനൊരുങ്ങി ആപ്പിൾ

Apple iPhone; വരാനിരിക്കുന്ന ഐഫോൺ സീരീസിൻ്റെ വില വർദ്ധിപ്പിക്കാൻ ആപ്പിൾ പദ്ധതിയിടുന്നതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട്. ആപ്പിൾ ഉത്പന്നങ്ങളിൽ ഭൂരിഭാഗവും നിർമ്മിക്കുന്ന ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് യുഎസ് താരിഫ് ചുമത്തിയതിൻ്റെ ഫലമായാണ് വില വർദ്ധനവ് എന്നാണ് സൂചന. എന്നാൽ ഇത്തരമൊരു പ്രചാരണം തടയുന്നതിൻ്റെ ഭാഗമായി അധിക ഫീച്ചേഴ്സ് അവതരിപ്പിച്ച് വില കൂട്ടാനാണ് ആപ്പിൾ ആലോചിക്കുന്നത്. സെപ്റ്റംബറിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഐഫോൺ 17 സീരീസിന് ഇതോടെ വില ഉയരുമെന്ന് ഉറപ്പായി. ആപ്പിളിൻ്റെ വില വർദ്ധനവിന് കാരണം ഡിസൈനിലും ഫോർമാറ്റിലും വരുത്തിയ ചില മാറ്റങ്ങളാണെന്നതിനായിരിക്കും ആപ്പിളിൻ്റെ വാദം. ആപ്പിൾ അധിക തീരുവയുടെ ചെലവ് ഉപഭോക്താക്കൾക്ക് കൈമാറുകയാണെങ്കിൽ ഐ ഫോൺ വിലയിൽ 30% മുതൽ 40% വരെ വർദ്ധനവുണ്ടാകും. ചൈനയിൽ പ്രോ, പ്രോ മാക്സ് സ്മാർട്ട്ഫോണുകളുടെ വലിയ തോതിലുള്ള ഉത്പാദനം തുടരാനാണ് സാധ്യത. ഉയർന്ന നിലവാരമുള്ള മോഡലുകളുടെ ഉത്പാദനത്തിൽ ചൈന ഇപ്പോഴും മുന്നിലാണ്. യുഎസ് വിപണിയിലിറക്കാൻ ഉദ്ദേശിക്കുന്ന മിക്ക ഐഫോണുകളും ഇന്ത്യയിൽ തന്നെ നിർമ്മിക്കപ്പെടുമെന്ന് ആപ്പിൾ സിഇഒ ടിം കുക്ക് പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യൻ ഫാക്ടറികൾക്ക് ഇപ്പോഴും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക വൈദഗ്ധ്യവും ഇല്ലെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട പറയുന്നു. വ്യാപാര സംഘർഷങ്ങൾ തണുപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും പരസ്പരം ഉൽപ്പന്നങ്ങളുടെ താരിഫ് കുറയ്ക്കുമെന്ന് പറഞ്ഞതിന് ശേഷമാണ് റിപ്പോർട്ട് പുറത്തുവന്നത്. ഏറ്റവും വില കുറഞ്ഞ ഐഫോൺ 16 മോഡൽ യുഎസിൽ 799 ഡോളറിനാണ് വിൽക്കുന്നത്. താരിഫ് ചെലവ് ഫോണിൻറെ വിലയിൽ ചുമത്തിയാൽ വില 1,142 ഡോളറായി ഉയരും. അതായത് 67915 രൂപ വിലയുള്ള ഐഫോൺ 97070 രൂപ ആയി ഉയരും. 6.9 ഇഞ്ച് ഡിസ്പ്ലേയും 1 ടെറാബൈറ്റ് സ്റ്റോറേജുമുള്ള, നിലവിൽ 1599 ഡോളറിന് (1,35,915 രൂപ) വിൽക്കുന്ന ഐഫോൺ 16 പ്രോ മാക്സിൻറെ വില ഏകദേശം 2300 ഡോളർ (195,500 രൂപ) ആയി ഉയരും. ആപ്പിൾ പ്രതിവർഷം 220 ദശലക്ഷത്തിലധികം ഐഫോണുകൾ വിൽക്കുന്നുണ്ട്. അതിൻ്റെ ഏറ്റവും വലിയ വിപണികളിൽ ഒന്നാണ് അമേരിക്ക.