ന്യൂഡൽഹി ഇറാനിലെ ആഭ്യന്തര സംഘർഷങ്ങളും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ സാമ്പത്തിക നയങ്ങളും ഇന്ത്യൻ ബസുമതി അരിയുടെ കയറ്റുമതിയെ ബാധിച്ചു തുടങ്ങിയതായി വ്യവസായ സംഘടന. ഇതേടെ ഇന്ത്യയിൽ അരി വില കുത്തനെ ഇടിഞ്ഞു. പ്രക്ഷോഭത്തെത്തുടർന്നു പണം ലഭിക്കാനുള്ള കാലതാമസവും വർധിച്ചുവരുന്ന അനിശ്ചിതത്വവും കയറ്റുമതിക്കാരെ പ്രതിസന്ധിയിലാക്കുകയാണെന്ന് സംഘടന വ്യക്തമാക്കി. ഇറാനുമായി വ്യാപാരബന്ധം പുലർത്തുന്ന രാജ്യങ്ങൾക്ക് അമേരിക്കയിൽ 25 ശതമാനം അധിക താരിഫ് ഏർപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഇന്ത്യൻ കയറ്റുമതിക്കാരെ വെട്ടിലാക്കിയിരിക്കുന്നത്. ഇറാൻ ഇന്ത്യയുടെ ഏറ്റവും വലിയ ബസുമതി അരി കയറ്റുമതി ലക്ഷ്യസ്ഥാനമാണ്. 2025-26സാമ്പത്തിക വർഷം ഏപ്രിൽ-നവംബർ കാലയളവിൽ മാത്രം ഇന്ത്യ ഇറാനിലേക്ക് 5.99ലക്ഷം ടൺ ബസുമതി കയറ്റിയയച്ചിരുന്നു.