Air Kerala; ചരിത്രത്തിലേക്ക് പറന്നുയരാൻ എയർ കേരള

Air Kerala; പുതു ചരിത്രം കുറിക്കാൻ ഒരുങ്ങി കേരളത്തിൻ്റെ സ്വന്തം എയർലൈൻ കമ്പനിയായ ‘എയർ കേരള’. കേരളത്തിൽ നിന്ന് ആദ്യ വിമാന സർവ്വീസ് ആരംഭിക്കാൻ തയ്യാറെടുക്കുന്ന എയർ കേരളയുടെ കോർപറേറ്റ് ഓഫീസ് ഉദ്ഘാടനം ഏപ്രിൽ 15ന് നടക്കും. ആലുവയിൽ നിർമ്മാണം പൂർത്തിയായ അത്യാധുനിക സൗകര്യങ്ങളോടെയുള്ള കോർപറേറ്റ് ഓഫീസിൻ്റെ ഉദ്ഘാടനം 15ന് വൈകീട്ട് 5.30ന് കേരള വ്യവസായ മന്ത്രി പി രാജീവ് നിർവ്വഹിക്കും. പ്രൗഢമായ ചടങ്ങിൽ ലോകസഭ എംപിമാരായ ഹൈബി ഈഡൻ, ബെന്നി ബെഹ്‌നാൻ, രാജ്യസഭാ എംപി ഹാരിസ് ബീരാൻ, എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം ജോൺ, ആലുവ മുൻസിപ്പൽ ചെയർമാൻ എം ഒ ജോൺ, വൈസ് ചെയർപേഴ്‌സൺ സൈജി ജോളി, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, മുൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, സാംസ്കാരികരംഗത്തെ മറ്റ് പ്രമുഖർ, എയർ കേരളയുടെ സാരഥികൾ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. മൂന്ന് നിലകളിലായി അത്യാധുനിക പരിശീലന സൗകര്യങ്ങൾ ഉൾപ്പെടെ വിശാലമായ ഓഫീസ് സമുച്ചയം ആലുവ മെട്രോ സ്റ്റേഷനു സമീപത്താണ് സ്ഥിതിചെയ്യുന്നത്. ഒരേസമയം 200-ലേറെ വ്യോമയാന വിദഗ്ധർക്ക് ജോലിചെയ്യാൻ കഴിയുന്ന വിധത്തിലാണ് ഓഫീസ് ക്രമീകരിച്ചിട്ടുള്ളത്. ഈ വർഷം അവസാനത്തോടെ സ്ഥാപനത്തിൽ 750-ലധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് എയർ കേരള മാനേജ്‌മെന്റ് അറിയിച്ചു. ആദ്യ ഘട്ടത്തിൽ ആഭ്യന്തര സർവ്വീസ് ആരംഭിക്കുന്ന എയർ കേരള വൈകാതെ അന്താരാഷ്ട്ര സർവ്വീസിനും തുടക്കമിടും. എയർ കേരളയുടെ ആദ്യ വിമാനം ജൂണിൽ കൊച്ചിയിൽ നിന്ന് പറന്നുയരും. 76 സീറ്റുകളുള്ള എടിആർ വിമാനങ്ങളാണ് സർവ്വീസിന് ഉപയോഗിക്കുന്നത്. എല്ലാം ഇക്കോണമി ക്ലാസ് സീറ്റുകളായിരിക്കും. അൾട്രാ ലോ കോസ്റ്റ് വിമാന സർവ്വീസുകളാണ് കമ്പനി നടത്തുകയെന്ന് ചെയർമാൻ അഫി അഹമ്മദ് പറഞ്ഞു. അഞ്ച് വിമാനങ്ങൾ പാട്ടത്തിനെടുക്കുന്നത് സംബന്ധിച്ച് ഐറിഷ് കമ്പനികളുമായി കരാറായിട്ടുണ്ട്. വിമാനങ്ങൾ സ്വന്തമായി വാങ്ങാനും പദ്ധതിയുണ്ടെന്ന് വൈസ് ചെയർമാൻ അയ്യൂബ് കല്ലട അറിയിച്ചു. ദക്ഷിണ, മധ്യ ഇന്ത്യയിലെ ചെറുകിട നഗരങ്ങളെ മെട്രോ നഗരങ്ങളുമായി ബന്ധിപ്പിച്ചായിരിക്കും എയർ കേരള സർവ്വീസുകൾ നടത്തുന്നതെന്ന് സിഇഒ ഹരീഷ് കുട്ടി അറിയിച്ചു.