Rasna; ജംപിനെ ഏറ്റെടുത്ത് റെഡി-ടു-ഡ്രിങ്ക് വിപണിയിലേക്ക് പ്രവേശിച്ച് രസ്ന

Rasna; പ്രമുഖ പാനീയ ബ്രാൻഡായ രസ്ന, ഹെർഷീസ് ഇന്ത്യയുടെ ജ്യൂസ് ബ്രാൻഡായ ‘ജംപിൻ’ ഏറ്റെടുത്ത് റെഡി-ടു-ഡ്രിങ്ക് വിഭാഗത്തിലേക്ക് പ്രവേശിച്ചു. ഏറ്റെടുക്കലിൻ്റെ സാമ്പത്തിക വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, ബ്രാൻഡിന് ഏകദേശം 350 കോടി രൂപയാകും രസ്ന ചെലവാക്കുക. ഗോദ്റെജ് ഗ്രൂപ്പ് സ്ഥാപിക്കുകയും പിന്നീട് ഹെർഷീസ് ഏറ്റെടുക്കുകയും ചെയ്ത ജംപിൻ, കാർബണേറ്റഡ് അല്ലാത്ത പാനീയ വിഭാഗത്തിൽ സുപരിചിതമായ ബ്രാൻഡാണ്. ഈ ഏറ്റെടുക്കലിൽ ബ്രാൻഡ് മാത്രമാണ് ഉൾപ്പെടുന്നത്, നിർമ്മാണ യൂണിറ്റുകൾ രസ്ന സ്വന്തമാക്കിയിട്ടില്ല. നിലവിലെ ഉത്പാദന കേന്ദ്രങ്ങൾ തന്നെ രസ്ന തുടർന്നും ഉപയോഗിക്കും. ജംപിൻ പോലുള്ള പരമ്പരാഗത ബ്രാൻഡുകൾക്ക് കാലിക പ്രസക്തി നിലനിർത്താൻ പുതിയ മാറ്റങ്ങൾ ആവശ്യമാണെന്ന് രസ്ന ചെയർമാൻ പിരുസ് ഖാംബട്ട പറഞ്ഞു. ബ്രാൻഡ് നാമം നിലനിർത്തുമെങ്കിലും, നവീകരിച്ച പാക്കേജിംഗിലും നാരങ്ങ, ലിച്ചി, പേരയ്ക്ക, മാങ്ങ തുടങ്ങിയ ഇന്ത്യൻ രുചികളിലും ജംപിൻ വീണ്ടും പുറത്തിറക്കും. 10 രൂപ വിലയുള്ള 125 മില്ലി പാക്കുകൾ മുതൽ പെറ്റ് കുപ്പികളിലും ടെട്രാ പാക്കുകളിലും ഇത് ലഭ്യമാകും.കോവിഡ് മഹാമാരിക്ക് മുൻപ്, പ്രതിവർഷം 150 കോടി രൂപയുടെ വിറ്റുവരവാണ് ജംപിന് ഉണ്ടായിരുന്നത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ രസ്നയുടെ വരുമാനം 1,000 കോടി രൂപയിലെത്തിക്കാനുള്ള തന്ത്രത്തിൻ്റെ ഭാഗമായി ഈ ബ്രാൻഡിനെ വികസിപ്പിക്കാനാണ് രസ്ന ലക്ഷ്യമിടുന്നത്. അടുത്ത മാസം മുതൽ ഉൽപ്പന്നം വിപണിയിൽ ലഭ്യമാക്കാൻ കമ്പനി തങ്ങളുടെ ശക്തമായ വിതരണ ശൃംഖല ഉപയോഗപ്പെടുത്തും. പരമ്പരാഗത മിൽക്ക് ഷേക്കുകൾ അല്ലാതെ, പാൽ ചേർത്ത പാനീയങ്ങളുമായി പാൽ് അധിഷ്ഠിത പാനീയ വിപണിയിലേക്ക് കടക്കാനും രസ്ന ലക്ഷ്യമിടുന്നുണ്ട്. കൂടാതെ, തങ്ങളുടെ ഉൽപ്പന്ന നിര കൂടുതൽ വൈവിധ്യവൽക്കരിക്കുന്നതിനായി ആരോഗ്യ കേന്ദ്രീകൃത ഭക്ഷ്യ, ലഘുഭക്ഷണ ബ്രാൻഡ് ഏറ്റെടുക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്. പാനീയങ്ങളിൽ പഞ്ചസാര കുറയ്ക്കാനുള്ള സർക്കാരിൻ്റെ ശ്രമങ്ങളെ ഖാംബട്ട സ്വാഗതം ചെയ്തു. ഇത് ആരോഗ്യകരമായ ഉൽപ്പന്നങ്ങളിലേക്ക് മാറാനുള്ള രസ്നയുടെ തീരുമാനവുമായി യോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.