upi; 3000 രൂപയ്ക്ക് മേലുള്ള യുപിഐ ഇടപാടിന് ഇനി ചാർജ് നൽകേണ്ടി വരും!!!

upi’ ഡിജിറ്റൽ പണമിടപാടുകൾക്ക് വൻ വർധനയാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് ബാങ്കുകളെയും സേവനദാതാക്കളെയും സഹായിക്കുന്നതിനായി ഉപഭോക്താക്കളിൽ നിന്നും ചാർജ് ഈടാക്കാൻ സർക്കാർ ഒരുങ്ങുന്നുവന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 3000 രൂപയ്ക്ക് മേലുള്ള യുപിഐ ഇടപാടുകൾക്ക് നിശ്ചിത തുക നൽകേണ്ടി വരുമെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഡിജിറ്റൽ പണമിടപാടുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ചെലവ് വർധിച്ചുവെന്നും ഇക്കാര്യത്തിൽ സഹായം വേണമെന്നുമുള്ള ബാങ്കുകളുടെയും സേവന ദാതാക്കളുടെയും നിരന്തര ആവശ്യം പരിഗണിച്ചാണ് നടപടിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ചെറിയ യുപിഐ പേയ്മെൻറുകൾക്ക് ചാർജ് ബാധകമാവില്ല. അതേസമയം, വലിയ ഇടപാടുകൾക്ക് ചാർജ് ഈടാക്കിയേക്കുമെന്നും 2020 മുതലുള്ള സീറോ മർച്ചൻറ് ഡിസ്കൗണ്ട് റേറ്റ് ഒഴിവാക്കുകയാണെന്നും ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. യുപിഐ വഴി നടത്തുന്ന വലിയ സാമ്പത്തിക ഇടപാടുകൾക്ക് മർച്ചൻറ് ഡിസ്കൗണ്ട് റേറ്റായി 0.3 ശതമാനം ഈടാക്കാമെന്നാണ് പേയ്മെൻറ് കൗൺസിൽ ഓഫ് ഇന്ത്യ നിർദേശിക്കുന്നത്. നിലവിൽ ക്രെഡിറ്റ്–ഡെബിറ്റ് കാർഡുകളിൻമേലുള്ള മർച്ചൻറ് ഡിസ്കൗണ്ട് റേറ്റ് 0.9 ശതമാനം മുതൽ 2 ശതമാനം വരെയാണ്. റുപേ കാർഡുകൾക്ക് ഇത് ബാധകമല്ല. എൻപിസിഐ, ബാങ്കുകൾ, ഫിൻടെക് കമ്പനികൾ തുടങ്ങിയ ഓഹരിയുടമകളുമായി വിശദമായ ചർച്ചകൾ നടത്തിയ ശേഷം മാത്രമേ യുപിഐ നിരക്കുകൾക്ക് പണം ഈടാക്കുന്നതിൽ അന്തിമ തീരുമാനം പ്രഖ്യാപിച്ചേക്കുകയുള്ളൂ. ഇതിനായി രണ്ട് മാസം വരെ സമയമെടുത്തേക്കുമെന്നും റിപ്പോർട്ട് പറയുന്നു.